
Web Desk
ട്രെയിൻ യാത്രക്കാരെ മയക്കി കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. സെപ്റ്റംബര്‍ 12 ന് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്സ്പ്രസില്‍ വെച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാൻ വരികയായിരുന്ന വിജയലക്ഷ്മിയും മകള്‍ അഞ്ജലുവും തിരുനെൽവേലി സ്വദേശി ഗൗസല്യയുമാണ് മോഷണത്തിന് ഇരയായത്.
സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ പ്രതികള്‍ മയക്കുരുന്ന് കലർത്തുകയായിരുന്നു.ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവൻ സ്വർണവും മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്. ആലുവയിലേക്കു വന്ന തിരുനെൽവേലി സ്വദേശി ഗൗസല്യയുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയിൽ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.