
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ഇതുവരെ 18,03,695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5,79,257 പേർ ചികിത്സയിലുണ്ട്. 38,135 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.രണ്ട് കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിദ്യാർത്ഥികൾ അടക്കം 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് ഇന്നലെ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 109 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,63,222 ആയി. ആകെ മരണം 4,241 ആയിട്ടുണ്ട്. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 1,66,586 ആയി. 24 മണിക്കൂറിനിടെ 7,822 പേർക്ക് രോഗം സ്ഥിരീകരിച്ചു.കർണാടകയിൽ ആകെ മരണങ്ങൾ 2500ഉം ബംഗളൂരുവിൽ കൊവിഡ് കേസുകൾ 60,000വും കടന്നു. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 4,473 പോസിറ്റീവ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 805 പുതിയ കേസുകളുണ്ട്. 17 മരണമുണ്ടായി. ആകെ കൊവിഡ് ബാധിതർ 1,38,482 ആയി. അഹമ്മദാബാദിൽ പോസിറ്റീവ് കേസുകൾ 27,000ന് അരികെയെത്തി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വതന്ത്ര ദിനത്തിൽ തമിഴ്‌നാട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന അത്താഴവിരുന്ന് ഉപേക്ഷിച്ചു.