സി.ബി.എസ്.ഇ സിലബസില്‍നിന്നും ദേശീയത, പൗരത്വം, മതേതരത്വം, തുടങ്ങിയവ ഒഴിവാക്കിയതിന് കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം

 കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും ദേശീയത, പൗരത്വം, മതേതരത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഒമ്പതുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സിലബസുകളിലാണ് കേന്ദ്രം ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദേശീയത, പൗരത്വം, മതേതരത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളാണ് സിലബസ് ചുരുക്കലിന്റെ മറവിൽ വെട്ടി ഒഴിവാക്കിയത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്നും ചിലത് വെട്ടിമാറ്റിയതില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്നും, ഈ നീക്കത്തിന് പിന്നില്‍ വളരെ ശക്തമായ കാരണങ്ങളുണ്ടെന്നും ദല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയ പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലാതാക്കാനാണു ബി ജെ പി യുടെ ശ്രമമെന്ന് എന്‍.സി.പി ആരോപിച്ചു. ‘ബി.ജെ.പിയുടെ അജണ്ട എന്താണെന്ന് വ്യക്തമാണ്. അവര്‍ക്ക് ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യണം. അതിന് അവര്‍ കണ്ട എളുപ്പവഴിയാണ് വളര്‍ന്നുവരുന്ന തലമുറയില്‍ അവയെക്കുറിച്ചുള്ള അവബോധം ഇല്ലായ്മ ചെയ്യുക എന്നത്. ഒരു അവസരം ലഭിച്ചാല്‍ ബി.ജെ.പി ചരിത്രത്തെയും തിരുത്തി, മാറ്റിയെഴുതിയ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തും’, എന്‍.സി.പി വക്താവ് മഹേഷ് തപസി പറഞ്ഞു.ലോകതാന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് , കേന്ദ്ര സർക്കാർ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. “കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2020-21 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസിലെ 30 ശതമാനം കുറയ്ക്കുന്നതിനുള്ള തീരുമാനത്തിന്റെ പേരില്‍ ചില സുപ്രധാന അധ്യായങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്”, അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്.

error: Content is protected !!
%d