
നടി കങ്കണ റണൗട്ടിന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. താരം മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്തത് വിവാദമായിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും വിവാദ പരാമർശങ്ങൾ കങ്കണ നടത്തിയിരുന്നു. ഹിമാചൽ സർക്കാരിന്റെ അഭ്യർത്ഥനയിലാണ് സുരക്ഷ അനുവദിച്ചത്. ദേശീയതയുടെ ശബ്ദങ്ങളെ അടിച്ചമർത്താനാവില്ലെന്ന് പ്രതികരിച്ച കങ്കണ റണൗട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നന്ദിയും പറഞ്ഞു.
ഹിമാചൽ സർക്കാര്‍ താരത്തിന് സുരക്ഷ നൽകാൻ തീരുമാനിച്ചു. മുംബൈയിലും താരത്തിന് സംരക്ഷണം നൽകും. സംസ്ഥാന മുഖ്യമന്ത്രി ജയ്‌റാം താക്കൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരിയും അച്ഛനും സമീപിച്ചിരുന്നതായും മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസമാണ് പാക് അധീന കശ്മീരിനോട് മുംബൈയെ ഉപമിച്ച കങ്കണയുടടെ ട്വീറ്റ് വിവാദത്തിലായത്. സംസ്ഥാനത്തെ ഭരണകക്ഷികളായ കോൺഗ്രസ്, ശിവസേന, എൻസിപി തുടങ്ങിയവർ താരത്തിന്റെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തി. മുംബൈയിലേക്ക് വന്നാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്നാണ് ശിവസേന എംഎൽഎയായ പ്രതാപ് സർനായിക്കിന്റെ ഭീഷണി. താരം പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേന വക്താവായ സഞ്ജയ് റാവത്തും പറഞ്ഞിരുന്നു.