
കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. തൈക്കുടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങിലൂടെ നിർവഹിച്ചു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോയുടെ സർവീസുകൾ പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണി മുതലാണ് സർവീസുകൾ. ബുധനാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 7 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി ഒൻപതു മണി വരെയുമായിരിക്കും സർവീസ്.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് സർവീസ് നടത്തുന്നത്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമാണ് ഇരിക്കാൻ അനുമതി. ഒരു ട്രെയിൻ ഒരേ സമയം 150 യാത്രക്കാർക്കാണ് യാത്ര ചെയ്യാനാവുക. ഡിജിറ്റൽ ടിക്കറ്റിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. നോട്ടുകൾ നൽകിയാൽ അണു മുക്തമാക്കാൻ സംവിധാനമുണ്ട്. യാത്രാക്കാരുടെ ശരീര ഊഷ്മാവ് സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. കൃത്യമായ ഇടവേളകളിൽ ട്രയിൻ അണുമുക്തമാക്കും. യാത്രാ നിരക്കുകളിൽ ഇളവുകളുണ്ട്. കൂടിയ ടിക്കറ്റ് നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. 1. 33 കിലോമീറ്റർ ദൂരത്തിലുള്ള തൈക്കുടം പേട്ട ലൈനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു.
പേട്ടയിലേക്ക് കൂടി ട്രയിൻ ഓടിത്തുടങ്ങുന്നതോടെകൊച്ചി മെട്രോ പാതയുടെ ദൈർഘ്യം 25.16 കിലോമീറ്ററായി. ആകെ സ്റ്റേഷനുകളുടെ എണ്ണം 22.