
Web Desk
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവസ്തു ഒഴിച്ച് നശിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ രാസവസ്തു പൊട്ടിത്തെറിച്ചതോടെ ശ്രമം പാളി കുറ്റകൃത്യം പുറംലോകം അറിയുകയായിരുന്നു. ബിഹാർ മുസാഫർപൂരിലെ സിക്കന്ദർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുപ്പതുകാരനായ രാകേഷിനെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്. രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും കുറ്റകൃത്യത്തിൽ പങ്കാളികളാണ്.
സുഭാഷാണ് മൃതദേഹം പലഭാഗങ്ങളായി അറുത്തത്. വാടകയ്ക്കെടുത്ത ഫ്ളാറ്റിൽ വച്ച് തന്നെ മൃതദേഹത്തിന് മുകളിൽ രാസവസ്തു ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കവെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ശബ്ദം കേട്ട പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്.സംഭവസ്ഥലത്തെത്തിയ പൊലീസ് കാണുന്നത് ചിതറി തെറിച്ച ശരീര അവശിഷ്ടങ്ങളാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം രാകേഷിന്റേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നത്.