പി ടിയേയും മറികടന്ന് ഉമയുടെ കുതിപ്പ്; ലീഡ് പതിനയ്യായിരം കടന്നു

Web Desk

തൃക്കാക്കരയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫ് വൻ ലീഡിലേക്ക് കുതിക്കുന്നു. ആറു റൗണ്ട് പൂർത്തിയാപ്പോൾ ഉമ തോമസ് പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നിലെത്തി. അഞ്ചു റൗണ്ട് പൂർത്തിയാപ്പോൾ തന്നെ 12,414 വോട്ടിന്റെ ലീഡാണ് ഉമാ തോമസ് നേടിയത്. 2021 ൽ പി ടി തോമസിന് 5333 ആയിരുന്നു ലഭിച്ച ലീഡ്. ഇതിന്റെ ഇരട്ടിയാണ് ഉമയ്ക്ക് ലീഡ് ലഭിച്ചത്. നാലാം റൗണ്ടിൽ എണ്ണായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമ തോമസ് നേടിയത്. ആദ്യ മൂന്നു റൗണ്ടിലും പി ടി തോമസിന്റെ ലീഡിനേക്കാൾ ഇരട്ടിയിലേറെ ഉമ തോമസ് നേടിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ഉമയാണ് മുന്നിട്ടു നിൽക്കുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി. ഉമ തോമസിന് 2453 വോട്ടിന്റെ ലീഡ്.

തപാല്‍ വോട്ടുകളില്‍ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്‌. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

error: Content is protected !!