ഈ 1500 രൂപ പെന്‍ഷന്‍ രണ്ട് ചായ കുടിച്ചാല്‍ തീരും’: ശശി തരൂര്‍

Web Desk

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങളും ആരോപണങ്ങളും ശക്തമാക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. കൂടുതൽ നേതാക്കളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇരട്ട വോട്ട് വിവാദത്തിലടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം. ഇതിനിടെ കോൺഗ്രസിനെ വിമർശിച്ചും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നു. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ ചായ കുടിക്കാൻ പോലും തികയില്ലെന്ന പരിഹാസമാണ് അദ്ദേഹം നടത്തിയത്.
1500 രൂപ ക്ഷേമ പെൻഷൻ കൊണ്ട് പ്രായമുള്ളവർ എങ്ങനെ ജീവിക്കുമെന്ന ചോദ്യവും ശശി തരൂരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. ഈ തുകയും കൊണ്ട് പ്രായമുള്ളവർ എങ്ങനെ ജീവിക്കും. ഇത് മനസിലാക്കിയാണ് യുഡിഎഫ് പെൻഷൻ തുക 3000 ആയി ഉയർത്താമെന്ന് വ്യക്തമാക്കിയത്. 2500 രൂപയാക്കി പെൻഷൻ ഉയർത്തണമെന്ന് എൽഡിഎഫിന് ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അവർ എന്തുകൊണ്ട് അത് ചെയ്‌തില്ലെന്നും തരൂർ ചോദിച്ചു. ഇത് കൂടാതെ നിരവധി ക്ഷേമ പദ്ധതികളും യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ തുകയായ 1500 രൂപ എല്ലാ മാസവും രണ്ട് കപ്പ് ചായ കുടിച്ചാല്‍ തീരും. അപര്യാപ്‌തമായ തുകയാണിത്. ഇതിനാലാണ് ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചത് എന്നും ശശി തരൂർ പറഞ്ഞു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നിർണായകമാണെന്നും തരൂർ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന യുഡിഎഫ് അധികാരത്തിലെത്തിയാൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കും. വിദ്യാഭ്യാസ പരിഷ്‌കരണത്തിലടക്കം നിർദേശങ്ങളുണ്ടാകും. പോസിറ്റിവ് കാഴ്‌ചപ്പാടുകൾക്കാണ് യുഡിഎഫിൻ്റെ പ്രകടന പത്രിക മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!