എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

Web Desk

തിരുവനന്തപുരത്ത് 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ എക്സൈസിന്‍റെ പിടിയിലായി. കഴക്കൂട്ടത്തെ എസ് എഫ് എസ് ഫ്ലാറ്റിൽ നിന്നാണ് കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുൺ ദാസിനെ അറസ്‌റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരാളായ അൻസിൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ലഹരി വസ്തുക്കൾ ടെക്നോപാർക്കിലും വിവിധ ഫ്ലാറ്റുകളിലുമായി ചില്ലറ വിൽപന നടത്തിവരുകയായിരുന്നു സംഘം. ലഹരിക്കടത്തും വിൽപനയും നടത്തുന്ന ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇൻസ്പെക്‌ടർ എ. മുഹമ്മദ് റാഫി പറഞ്ഞു. ഈ സംഘത്തിലുള്ള എല്ലാവരെയും ഉടൻ പിടികൂടുമെന്നും കൃത്യമായ തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലും കഴക്കൂട്ടത്ത് നിന്ന് കണ്ടെടുത്തത്. നെതർലാൻഡ്‌സിൽ നിന്നും മാസത്തിൽ ഒന്നിലേറെ തവണകളായി പാഴ്‌സലായിട്ടാണ് ലഹരിവസ്‌തുക്കൾ കേരളത്തിൽ എത്തിച്ചിരുന്നത്. പ്രതികൾ എട്ടുമാസമായി പാഴ്‌സൽ വരുത്തുന്നുണ്ടെന്നും ഇത് പായ്ക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തുകയാണെന്നും എക്സൈസ് വ്യക്തമാക്കി

error: Content is protected !!