
Web Desk
സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, പ്രതിയും ഭർത്താവുമായ കിരൺകുമാറിനു ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. വിസ്മയ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നൽകിയത്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്.കിരൺകുമാർ അറസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് സർക്കാർ പിരിച്ചുവിടുകയും ചെയ്തു.
വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ മകളെ മർദിക്കുമായിരുന്നെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻനായർ കോടതിയിൽ മൊഴി നൽകി. മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു.
01 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവൻ നാൽകാനേ കഴിഞ്ഞുള്ളൂ. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു. ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.