
newsdesk
കോഴിക്കോട്/ മലപ്പുറം ∙ കോഴിക്കോട്ടും മലപ്പുറത്തുമായി ഞായറാഴ്ച (ജൂൺ 2) രണ്ടുപേർ മുങ്ങിമരിച്ചു. കോഴിക്കോട് ഫറോക്കിൽ പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കാട്ടുങ്ങൽ ഹൗസിൽ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തിൽ മുങ്ങിമരിച്ചത്.
മകന്റെ മക്കളെ കൂട്ടി രാവിലെ 11 മണിയോടെയാണ് രാജൻ കുളത്തിലെത്തിയത്. നീന്തൽ പഠിപ്പിക്കുന്നതിനിടെ രാജൻ പെട്ടെന്നു മുങ്ങിത്താഴ്ന്നു. കുട്ടികൾ ബഹളം വച്ചതോടെ കുളത്തിന്റെ മറുഭാഗത്തുണ്ടായിരുന്ന അയൽവാസി എം.ഇഷാഖ് നീന്തിയെത്തി കുട്ടികളെ കരയ്ക്കുകയറ്റി. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രാജനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം പൊന്നാനി മാറഞ്ചേരിയിൽ ചേലക്കടവ് പാടത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു. താമലശ്ശേരി മുട്ടിക്ക ലയിൻ ഇബ്രാഹിമിന്റെ മകൻ റിസാൽ ( 17 )ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ചേലക്കടവ് പാടത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ റിസാലിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടികളും നാട്ടുകാരും ചേർന്ന് റിസാലിനുവേണ്ടി തിരച്ചിൽ ആരംഭിച്ചു. റിസാലിനെ കണ്ടെത്തി പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.