Report: Sports Desk
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 157 റൺസിനു പുറത്തായപ്പോൾ ഇന്ത്യ 28.4 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി സ്മൃതി മന്ദന (80), പൂനം റാവത്ത് (62) എന്നിവർ പുറത്താവാതെ നിന്നു. ജയത്തോടെ ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിതാലി രാജിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ വനിതകളുടെ പ്രകടനം. ആദ്യ ഓവറിൽ തന്നെ അവർക്ക് ലിസൽ ലീയെ (4) നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 49 റൺസെടുത്ത ലാറ ഗൂഡൽ ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഝുലൻ ഗോസ്വാമി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ രാജേശ്വരി ഗെയ്ക്വാദ് 3 വിക്കറ്റ് സ്വന്തമാക്കി. ഗോസ്വാമിയാണ് കളിയിലെ താരം.
മറുപടി ബാറ്റിംഗിനിൽ ജമീമ റോഡ്രിഗസിനെ (9) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പൂനമും സ്മൃതിയും ഒത്തുചേർന്ന് ഇന്ത്യയെ അനായാസം വിജയിപ്പിക്കുകയായിരുന്നു. അപരാജിതമായ 138 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. ടി-20 ശൈലിയിൽ ബാറ്റ് ചെയ്ത മന്ദന 64 പന്തുകളിൽ 80 റൺസ് നേടിയപ്പോൾ പൂനം (62) മന്ദനയ്ക്ക് മികച്ച പങ്കാളിയായി.