കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് വെച്ച് ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കുന്ദമംഗലം : ട്രാൻസ്ജെൻഡറുടെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതികളായ കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ ,പെരിങ്ങളം ഇയ്യംപറമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ , പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ, മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡ് അംഗങ്ങളായ എസ്.സി.പി.ഒ റഷീദ്.കെ.വി, ലാലിജ്.എം, വിഷ്ലാൽ വിശ്വനാഥ് കുന്നമംഗലം പോലീസ് സ്റ്റേഷന്റെ അധിക ചുമതലയുള്ള ഇൻസ്പെക്ടർ രാജേഷ്.പി, സബ് ഇൻസ്പെക്ടർ വേണുഗോപാൽ. എൻ.പി, എ.എസ്ഐ മഞ്ജിത്ത്, എസ്.സി.പി.ഒ പ്രനീഷ്. വി.കെ എന്നിവർ ചേർന്ന് പിടി കൂടിയത്.

ഈ മാസം 24 ന് പുലർച്ചെ പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്ത് വരവെ കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽനിന്നും പ്രതി താക്കോൽ പിടിച്ചു വാങ്ങി പ്രതിയുടെ സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറുകയും, പ്രതികൾ സംഭവ സ്ഥലത്ത് നിന്നും സ്കൂട്ടറുമായി കടന്നുകളയാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.

പരാതി ലഭിച്ച കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരവെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ കളവ് ചെയ്ത് കൊണ്ട് പോയതായ സ്കൂട്ടറിൽ മൂന്ന് പേർ നൊച്ചിപൊയിൽ ഭാഗത്ത് കൂടി ഓടിച്ചു പോയതായി കാണുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ഉണ്ടായിരുന്ന ആളുകളെ കുറിച്ച് അന്വേഷണം നടത്തുകയും, സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഒരു പ്രതിയെ തിരിച്ചറിയുകയും ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ബാക്കി മൂന്നു പേരെക്കുറിച്ച് പോലീസ് മനസ്സിലാക്കുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽവെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണം പോയ സ്കൂട്ടർ കൊടുവള്ളിയിലുള്ള ഒരു വർക്കഷോപ്പിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ ജബ്ബാറിന് കുന്ദമംഗലം, കൊടുവള്ളി, മെഡിക്കൽകോളേജ് എന്നീ സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് ഉപയോഗിച്ചതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

error: Content is protected !!