കോഴിക്കോട്, പന്തീരാങ്കാവ് ബാങ്ക് ഉദ്യോഗസ്ഥരെ കവർച്ച ചെയ്ത കേസ്: പ്രതി പിടിയിൽ, 40 ലക്ഷം രൂപ കണ്ടെടുക്കാനായില്ല

കോഴിക്കോട്∙ പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. അതേസമയം മോഷണം പോയ 40 ലക്ഷം രൂപ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.

പന്തീരാങ്കാവിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയം വച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.

ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേരായിരുന്നു ഈ പണത്തിനു സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫിസിനു സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിയേഴ്സിലേക്ക് തുകയ്ക്ക് ഒപ്പം വരരുതെന്നും പുറത്തു നിന്നാൽ മതിയെന്നും ഷിബിൻലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിന്റെ ഒപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ കയറി ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

error: Content is protected !!