
newsdesk
ചാത്തമംഗലം : വെള്ളത്തിനടിയിലൂടെ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് (ആർഒവി) 4 കിലോവാട്സ് പവർ സപ്ലൈ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ രൂപകൽപന ചെയ്ത് എൻഐടി വിദ്യാർഥികൾ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സാങ്കേതിക സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള സുപ്രധാന നേട്ടം കൈവരിച്ചത്. രാജ്യത്ത് പൂർണമായി വികസിപ്പിച്ചെടുത്ത 4 കിലോവാട്സ് പവർ സപ്ലൈ സിസ്റ്റം സ്റ്റാൻഡേഡ് 230 വാട്സ്, 50 ഹെഡ്സ് ഇൻപുട് ആണ് പ്രവർത്തിക്കുക. കൂടാതെ 290 വോൾട്ടേജ് കൃത്യമായ നിയന്ത്രണത്തോടെ 270 വോൾട്ടേജ് മുതൽ 380 വോൾട്ടേജ് വരെ വർധിപ്പിക്കാനും കഴിയും. 500 മീറ്റർ ആഴക്കടൽ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ഇതുവഴി കഴിയും.
സമുദ്ര നിരപ്പിൽ നിന്നും സെൻസറുകൾ ആവശ്യമില്ലാതെ സ്ഥിരം ആർഒവി ഉറപ്പാക്കി ആഴങ്ങളിൽ വോൾട്ടേജ് നിയന്ത്രണം ഇല്ലാതെ ചെലവ് കുറഞ്ഞ വൈദ്യുതി വിതരണം ഇതുവഴി സാധ്യമാകും. പദ്ധതിയുടെ സാങ്കേതികവിദ്യ ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിക്കു കൈമാറി. സാങ്കേതികവിദ്യ കൈമാറ്റവും മാനുവൽ പ്രകാശനവും നടത്തി. എൻഐടി ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
ഡോ.സി.വി.രഘു, സിഇവിഇ ചെയർപഴ്സൻ ഡോ.എസ്.നിഖിൽ, എൻഐഒടി ശാസ്ത്രജ്ഞൻ ജി.ഹരികൃഷ്ണൻ, എൻഐടി വിദ്യാർഥി വൊളന്റിയർമാരായ മുഹമ്മദ് അലി ഷഫീഖ്, ജി.രഞ്ജിത്ത്, എസ്.എ.കണ്ണൻ എന്നിവർ പ്രസംഗിച്ചു.