
NEWSDESK
മുക്കം : പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി ,മുക്കം ചെറുവാടി എൻ.എം ഹുസ്സൈൻ ഹാജി റോഡിൽ പുനർ നിർമ്മിക്കുന്ന കോട്ടമുഴി പാലത്തിൽ മണ്ണിടിച്ചിൽ തുടർക്കഥയായതോടെ പ്രതിഷേധം വ്യാപകമായി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെയും കരാർ കമ്പനിയുടേയും അനാസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പാലത്തിലേക്ക് മാർച്ച് നടത്തി. പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും ഊരാളുങ്കൽ ലേബർ കോൺടാക്:റ്റ് സൊസൈറ്റിക്ക് കൂടുതൽ പണം ഉണ്ടാക്കി നൽകാൻ എം.എൽ.എ പണിയെടുക്കുകയാണന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
പാലം പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മാർച്ച് നിയാേജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ടി.കെ അബൂബക്കർ, യു.പി മമ്മദ്, ആമിന എട ത്തിൽ, കെ.പി അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു.
നിർമ്മാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൽ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് മണ്ണിടിയുന്നത്.
3 ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞ ദിവസംവലിയ തോതിൽ മണ്ണിടിഞ്ഞത്. നേരത്തെ മണ്ണിടിഞ്ഞ സമയത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നങ്കിലും അതും വെറുതെയായി. ഒരാഴ്ച മുമ്പ്
30 മീറ്ററോളം ഭാഗം മണ്ണിടിഞ്ഞ് താഴോട്ട് പതിച്ചിരുന്നു. 6 മാസം മുമ്പ്പാലത്തിൻ്റെ പാർശ്വഭിത്തി തകർന്ന് 50 മീറ്ററോളം പുഴയിലേക്ക് പതിച്ചിരുന്നു. ഈ ഭാഗം പുനർനിർമ്മാണം നടക്കുന്നതിനിടെയാണ് കാരശ്ശേരി പഞ്ചായത്തിൽ പെട്ട ഭാഗത്ത് തുടർച്ചയായി മണ്ണിടിയുന്നത്. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ മാർച്ച് മാസം പകുതിയോടെ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. മാസങ്ങളായി നിർത്തി വെച്ചിരുന്ന ബസ് സർവീസ് ഉൾപ്പെടെ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിൻ്റെ അരിക് തുടർച്ചയായി ഇടിയുന്നതോടെ വാഹന ഗതാഗതവും നിരോധിച്ചു. ഇത് ഈ ഭാഗത്തെ ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാക്കും.
ഒരാഴ്ച കഴിഞ്ഞാൽ വിദ്യാലയങ്ങൾ ഉൾപ്പെടെ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണ്.
കൊടിയത്തൂർ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവർത്തി മൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വർഷം മുമ്പ് നിർമിച്ച പാലത്തിന്റ കമ്പികൾ പുറത്ത് ചാടി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പാലംപുനർ നിർമിക്കുന്നത്.ഗവൺമെൻറ് സ്‌കൂളുകളും ആശുപത്രികളും അടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവർത്തി ക്കാരണം വിദ്യാർഥികളടക്കം നിരവധി പേർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് .കൊടിയത്തൂർ ചെറുവാടി ഭാഗങ്ങളിലേക്ക് നിരവധി ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും അതൊന്നും സർവീസ് നടത്താത്ത അവസ്ഥയിലായിട്ടുണ്ട് . വീണ്ടും മണ്ണിടിഞ്ഞതോടെ പാലം പ്രവർത്തി പെട്ടെന്ന് പൂർത്തിയാകുമെന്നുള്ള കാത്തിരിപ്പ് തുടരുകയാണ്.