
newsdesk
മുക്കം : കാടു മൂടിയ പറമ്പിനു നടുവിലുള്ള പൊട്ടകിണറ്റിൽ അബദ്ധത്തിൽ വീണുപോയ വയോധികൻ അവിടെ കഴിച്ചുകൂട്ടിയത് മൂന്നു ദിവസം .
ഒടുവിൽ കാണാതായ അഗസ്ത്യൻമുഴി സ്വദേശിയെ കണ്ടെത്തിയത് നാട്ടുകാരായ കൗൺസിലർ റൈനീഷ് നീലാംബരി യുടെയും മുക്കം സബ് ഇൻസ്‌പെക്ടർ ജയമോദിന്റെയും അടിയന്തിര ഇടപെടൽ മൂലം, ഈ ഇടപെടൽ അല്പം കൂടി വൈകിയിരുന്നെങ്കിൽ ഒരു പക്ഷെ വേദനയേറിയ ഒരു വാർത്ത നാട്ടുകാർ കേൾക്കേണ്ടി വരുമായിരുന്നു
ഏതാനും ദിവസം മുൻപ് അഗസ്ത്യന്മുഴി തടപ്പറമ്പ് സ്വദേശി അറുപതുകാരനായ ബാബുവാണ് വൈകീട്ട് പറമ്പിലൂടെ നടന്നു വരുമ്പോൾ വള്ളിപ്പടർപ്പുകൾക്കുള്ളിൽ കാലുടക്കി കാടുമൂടികിടന്ന കിണറ്റിലേക്ക് വീണത് . ആഴമേറിയ കിണറ്റിൽ അപകടത്തിൽപെട്ട് ബാബു കിടന്നകാര്യം ആരും അറിഞ്ഞില്ല .
എന്നാൽ എല്ലാ ദിവസവും പുലർച്ചെ 5 മണിക്ക് അഗസ്ത്യൻമുഴി അങ്ങാടിയിൽ എത്തുന്ന ഇയാൾ പതിവുപോലെ എത്തുന്നത് കാണാതിരുന്ന മുക്കം മുൻസിപ്പൽ കൗൺസിലറും ,എന്റെ മുക്കം സന്നദ്ധ സേന അംഗവുമായ റൈനീഷ് ശ്രദ്ധിക്കുകയും സുഹൃത്തും നാട്ടുകാരനായ എസ് ഐ ജയമോദ് നടുത്തൊടുക്കിലുമായി വിവരം പങ്കുവെക്കുകയും ചെയ്തു .തുടർന്ന് ,ബാബുവിന്റെ ഫോണിൽ മാറിമാറി വിളിച്ചപ്പോൾ മറുപടിയൊന്നും കിട്ടിയില്ല .ഒടുവിൽ തടപ്പറമ്പിലെ വീട്ടിലെത്തിയപ്പോൾ ബാബുവിന്റെ ഫോൺ അവിടെ ഉണ്ടായിരുന്നു .അവിവാഹിതനായ ബാബു ദൂരെ ജോലിക്ക് പോവുന്ന ചില ദിവസങ്ങളിൽ വീട്ടിലെത്താത്ത സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട് .അങ്ങനെ എവിടെങ്കിലും പോയതാവുമെന്നാണ് ബന്ധുക്കൾ കരുതിയത് .
പക്ഷെ എവിടെ പോയാലും രാവിലെ അങ്ങാടിയിൽ എത്താറുള്ള ബാബുവിന്റെ തിരോധാനത്തിൽ സംശയം തോന്നിയ റൈനീഷ്മുന്റെയും സബ് ഇൻസ്‌പെക്ടർ ജയമോദിന്റെയും തിരച്ചിൽ വ്യാപകമാക്കി. രണ്ടു ദിവസം നാട് നീളെ തിരച്ചിൽ നടത്തിയിട്ടും ഒരു വിവരവും കിട്ടാതിരുന്നപ്പോൾ വ്യാപകമായി തിരയുന്നതിനിടയിൽ ഇയാളുടെ വീടിനടുത്തുള്ള ഉപയോഗ ശൂന്യമായ കിണർ കൂടി നോക്കാൻ തീരുമാനിച്ചു കിണർ അരിച്ചു പറുക്കുന്നതിനിടയിൽ ബാബുവിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ ഒരു പ്രവൃത്തിക്ക് കൗൺസിലർ റൈനീഷിനെയും സബ് ഇൻസ്‌പെക്ടറേയും തേടി വലിയ രീതിയിൽ ഉള്ള അനുമോദനങ്ങൾ ആണ് എത്തുന്നത് .