കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസ്സിലെ നൈജീരിയൻ സ്വദേശിയായ എട്ടാം പ്രതിയും പോലീസിൻ്റെ പിടിയിൽ

കുന്ദമംഗലം : 2025 ജനുവരി 21 ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസ്സിൽ എട്ടാം പ്രതിയും അറസ്റ്റിൽ നൈജീരിയൻ സ്വദേശി ഫ്രാങ്ക് ചിക്കൻസിയയെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എ ഉമേഷിൻ്റെ ഇൻവസ്റ്റിഗേഷൻ ടീമായ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. കിരൺ , സബ് ഇൻസ്പെക്ടർ എ. നിധിൻ, സി.പി.ഒമാരായ പി.സി ബിജു, എം. വിജേഷ്, കെ. അജേഷ് എന്നിവരടങ്ങുന്ന സംഘം ഡൽഹി നോയിഡയിൽ വെച്ച് പിടികൂടിയത്.

ജനുവരി 21 ന് കാരന്തൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് അറസ്റ്റിലായ കാസർകോഡ് മഞ്ചേശ്വരം ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27) കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ ഫെബ്രുവരി 4 ന് തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാകുകയും ഫെബ്രുവരി 12 ന് 3-ാം പ്രതിയായ മുഹമ്മദ് ഷമീൽ ഉള്ളത് മൈസൂരിലാണെന്ന് മനസ്സിലാക്കിയ കുന്ദമംഗലം പോലീസ് പ്രതി താമസിക്കുന്ന മൈസൂരിലെ വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന് സമീപം വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇവരുട മുൻകാല പ്രവർത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതിൽ നിന്നും വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുള്ളതും ആ പണം അത്‌ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്താൻ സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ സ്വദേശികൾക്ക് എം.ഡി.എം.എ നൽകുന്നത് ഫ്രാങ്ക് ചിക്കൻസിയയാണെന്നും ഇദ്ദേഹത്തിന് ലഭിക്കേണ്ട പണം ഡൽഹി സ്വദേശികളായ സാധാരണക്കാരുടെ എക്കൗണ്ടിലേക്കാണ് എത്തുന്നതെന്നും പോലീസ് കണ്ടെത്തി. ഇത്തരം 35 എക്കൗണ്ടുകൾ കണ്ടെത്തിയതായും ഈ എക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചതായും പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് 4 മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി നോയിഡയിൽ ഉന്നതർ മാത്രം താമസിക്കുന്ന ഒന്നര ലക്ഷത്തോളം രൂപ വാടക വരുന്ന ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ നിന്ന് പിടികൂടാൻ സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രണ്ടു ദിവസം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് നോയിഡയിലെ പ്രധാനപ്പെട്ട മാർക്കറ്റിൽ വെച്ചാണ് തന്ത്രപരമായി ഇയാളെ കുടുക്കിയത്. ഇയാൾ പി.ജി വിദ്യാർഥിയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇയാൾ ഫാർമസിസ്റ്റാണന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പാസ്പോർട്ട് പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾ ഉപയോഗിക്കുന്ന സിം കാർഡുകളും ഡൽഹിയിലെ സാധാരണക്കാരുടെ പേരിലുള്ളാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ കൃത്യമായ വിവരം ലഭ്യമാക്കാൻ സാധിക്കുകയുള്ളൂവെന്ന് അസി. കമ്മീഷണർ എ ഉമേഷ് പറഞ്ഞു.

error: Content is protected !!