
newsdesk
കോഴിക്കോട് : കോഴിക്കോട് പള്ളിക്കണ്ടിയിൽ വൻ തീപിടിത്തം. പള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തീപിടിത്തമുണ്ടായത്. സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയടക്കം കത്തിനശിച്ചു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും വെള്ളിമാടുകുന്ന്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് ഫയർ യൂണിറ്റെത്തിയാണ് തീയണച്ചത്. നാട്ടുകാരും, ചെമ്മങ്ങാട് പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് കെട്ടിത്തിന്റെ രണ്ടാം നിലയിൽ നിന്ന് തീ ഉയർന്നത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനവുമായെത്തി.
ബീച്ച് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ച് ഫയർ യൂണിറ്റെത്തി. മൂന്നര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ എട്ടരയോടെയാണ് തീ അണയ്ക്കാനായത്. അതിനിടെ ശക്തമായ മഴയും പെയ്തിരുന്നു. നാശ നഷ്ടം കണക്കാക്കിയിട്ടില്ല. തൊഴിലാളികൾ താമസിക്കുന്ന മുകളിലത്തെ നിലയിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നീട് താഴെ നിലയിലും തീപിടിച്ചു. തീ പിടിത്തമുണ്ടായ ഉടൻ പാചകവാതക സിലിണ്ടറുകൾ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.