
Web Desk
ഓണാഘോഷത്തോടനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ്
ഫറോക്കും കോഴിക്കോട് എക്സൈസ് ഇൻറലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് പാലാഴിയിൽ വെച്ച് അന്താരാഷ്ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന് മാരകമായ മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. എക്സൈസ് പാർട്ടിയെ വെട്ടിച്ച് കടത്താൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്നാണ് നിലമ്പൂർ പനങ്കയം വടക്കേ വീട്ടിൽ ഷൈൻ ഷാജിയെയാണ് കസ്റ്റഡിയിൽ എടുത്തത്തത്.
കോവിഡ് കാലത്ത് ഫ്ലാറ്റിൽ ഒതുങ്ങിക്കഴിയുന്ന യുവജന വിഭാഗത്തെയും കോഴിക്കോട് നിശാ പാർട്ടി സംഘാടകരെയും ലക്ഷ്യം വെച്ച് ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് ഇതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി. ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ,ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ എ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഓഫീസർമാർ എം അബ്ദുൽഗഫൂർ,ടി. ഗോവിന്ദൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്, അർജുൻ വൈശാഖ് ,വി. അശ്വിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.