
newsdesk
തിരുവനന്തപുരം: . ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതി വാർത്തകളില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ.
സംസ്ഥാന സർക്കാർ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോർ വാഹന നിയമങ്ങള്‍ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ കേന്ദ്ര മോട്ടോർ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂവെന്നും മന്ത്രി അറിയിച്ചു. നിയമം ധൃതിപിടിച്ച് നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം. ചൊവ്വാഴ്ച ട്രാസ്പോർട്ട് കമ്മീഷ്ണറുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കേന്ദ്ര നിയമം ലഘൂകരിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ പുറത്ത് വന്നത്.
ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും, ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. 2026 ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളില്‍ നടന്ന നിയമലംഘനങ്ങള്‍ മാത്രമാണ് ഇതില്‍ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല.
എന്നാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു. നിയമലംഘനങ്ങള്‍ നടത്തിയാല്‍ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നല്‍കും അതിനുശേഷം കർശന നടപടി എടുക്കും. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങള്‍ നടത്തുന്നതും തടയും. കുടിശ്ശികയുള്ള വാഹനങ്ങള്‍ തടഞ്ഞുവെക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.
എന്താണ് പുതിയ ചട്ടം?
മോട്ടോർ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളില്‍ അഞ്ചോ അതിലധികമോ ഒരു വർഷത്തിനുള്ളില്‍ ഉണ്ടായാല്‍ ആണ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഓവർസ്പീഡിംഗ്, ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നല്‍ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റല്‍, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ 24 കുറ്റങ്ങളാണ് നിലവില്‍ പട്ടികയിലുള്ളത്. ഇതില്‍ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചില്‍ക്കൂടിയാല്‍ നടപടി നേരിടേണ്ടിവരും.