ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു; ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതി

Web Desk

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, മറ്റ് പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അതേസമയം, ബംഗാൾ ഗവർണർ കൂടിയായിരുന്ന ധൻകറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. ഗവർണർ ആയിരുന്നപ്പോൾ മമത ബാനർജി സർക്കാരുമായി നിരന്തരം തർക്കത്തിൽ ഏർപ്പെട്ടിരുന്നയാളായിരുന്നു ജഗ്ദീപ് ധൻകർ. ഓഗസ്റ്റ് ആറിനായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥിയായിരുന്ന ധൻകർ, പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ധൻകറിന് 528 വോട്ടുകളും ആൽവയ്ക്ക് 182 വോട്ടുകളുമാണ് ലഭിച്ച്. 15 വോട്ടുകൾ അസാധുവായി. സത്യപ്രതിജ്ഞയ്ക്ക് മുൻപായി രാജ് ഘട്ടിലെത്തി മഹാത്മാ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു.

error: Content is protected !!