
newsdesk
പേരാമ്പ്ര∙ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യം; 8 പേർ പൊലീസ് കസ്റ്റഡിയിൽ. 4 സ്ത്രീകളും 2 യുവാക്കളും നടത്തിപ്പുകാരുമാണ് പിടിയിലായത്. പേരാമ്പ്ര ബവ്റിജസിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസ് ആണ് നടത്തിപ്പുകാരൻ.
ഒരു വർഷത്തിലധികമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. ചെമ്പനോട സ്വദേശി ആന്റോ മാനേജരായ ഈ സ്ഥാപനത്തിൽ ദിവസേന ഒട്ടേറെ ആളുകളാണ് വന്നു കൊണ്ടിരുന്നത്. 1000 രൂപ അടച്ച് തുടങ്ങുന്ന മസാജിന്റെ രീതി മാറ്റത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള തുക വാങ്ങിയാണ് നടത്തിപ്പ്.
നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു. പരാതിയെ തുടർന്ന് സ്ഥാപനം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സമീപവാസികളുടെ പരാതി പ്രകാരമാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽ കുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
ജനങ്ങളുടെ വൻ പ്രതിഷേധം സംഘർഷത്തിൽ എത്തിയപ്പോൾ കൂടുതൽ പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തവരെ സ്ഥലത്തു നിന്നു വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്. പൊലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ പി.അനൂപ്, കെ.സദാനന്ദൻ, പി.സുധാരത്നം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വിനീഷ്, എൻ.എം.ഷാഫി, സിപിഒമാരായ പി.സിഞ്ചുദാസ്, കെ.കെ.ജയേഷ്, കെ.കെ.രജിലേഷ്, പി.സുജില തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.