
Web Desk
കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള ആശയങ്ങളും പഠിപ്പിക്കണം.വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട്. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാകൾ അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എം എ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. എന്നാൽ സ്വാതന്ത്ര്യസമരത്തിന് മുഖംതിരിഞ്ഞുനിന്നവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. സിലബസ് പുനഃപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കിയിരുന്നു. അതേസമയം, സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.