
ഗുരുതരമായ രണ്ടാം തരംഗമാണ് കോവിഡിൻ്റേതെന്നും വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗുരുതരമായ സാഹചര്യങ്ങൾ ഒഴിവാക്കാനാണു ശ്രമം. സ്ഥിതി ഇത്തരത്തിൽ തുടരുകയാണെങ്കിൽ വഴിയുണ്ടാകില്ലെന്നു മന്ത്രി മുന്നറിയിപ്പു നല്‍കി.
കോവിഡ് വ്യാപനത്തിന്റെ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇപ്പോൾ രോഗബാധിതരായ ഭൂരിപക്ഷവും 20 – 40 വയസുകാരാണ്. ആരോഗ്യമുള്ളതിനാല്‍ ചെറുപ്പക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നിരിക്കും. എന്നാൽ, വീട്ടില്‍നിന്നു പുറത്തുപോയിട്ടില്ലാത്ത, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള വയോധികരിലേക്ക് ഇവരിലൂടെ രോഗം പകരും.
ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വൈറസ് ബാധിച്ചാലും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്ന തോന്നലും വേണ്ട. ഇതുവരെ മരിച്ചവരിൽ നല്ലൊരു ശതമാനം പേര്‍ ചെറുപ്പക്കാരാണ്- മന്ത്രി പറഞ്ഞു.
കേരളം ഏറെ മുന്നോട്ടുപോയിരുന്നു ആദ്യമൊക്കെ കോവിഡ് നേരിടുന്ന കാര്യത്തിൽ . സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണം കൂടി.
ഈ ഘട്ടത്തില്‍ മരണം ക്രമാതീതമായി ഉയരും എന്നാണു നിഗമനം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ലോക്ക്‌ഡൗണല്ലാതെ പോംവഴിയുണ്ടാകില്ല. പല രാജ്യങ്ങളും ഇപ്പോള്‍ ആ അവസ്‌ഥയിലാണ്.
ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ ലോക്ക്‌ഡൗണ്‍ പൂര്‍ണ പരിഹാരമാകുകയുമില്ല. എങ്കിലും അത് ഒഴിവാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം വേണം. മരണനിരക്ക് കുറയ്‌ക്കാനായത് ഏറെ ആശ്വാസകരമാണ്.. അകാലത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പരസ്‌പരം സഹകരിക്കണം എന്നും മന്ത്രി പറഞ്ഞു.