ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് വേണ്ട, സര്‍ക്കാരിന് അധികബാധ്യതയെന്ന് മുഖ്യമന്ത്രി

Web Desk

ഓണത്തിന് വിതരണം ചെയ്യുന്ന സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്. ഇത്രയും കിറ്റുകള്‍ക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ മുന്നോട്ട് വെച്ചത്. മുന്‍നിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് തിരഞ്ഞെടുക്കുകയും ചെയ്തു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്. ബിസ്‌കറ്റ് ഉള്‍പ്പെടെ 17 ഇന കിറ്റ് നല്‍കാമെന്നും ഭക്ഷ്യവകുപ്പ് പറഞ്ഞു. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക.

error: Content is protected !!