
Web Desk
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുൻപാണ് നടന്നത്. 5 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നൽകാനായില്ലെന്നും സിഡബ്ല്യുസി ചെയർമാൻ കെ ഷാജേഷ് ഭാസ്ക്കർ പറഞ്ഞു. വിവരം പുറത്ത് വന്നിട്ടും സംഭവത്തില്‍ കേസെടുക്കാൻ പൊലീസ് അമാന്തിച്ചിരുന്നു. അല്പ സമയം മുൻപ് കേസെടുത്തതായി വണ്ടൂർ പൊലീസ് അറിയിച്ചു. കുട്ടിയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചൈൽഡ് മാരേജ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.