ബസ് ചാര്‍ജ് വര്‍ധന: വിദ്യാർത്ഥി സംഘടനകളുമായി ഡിസംബർ 2 ന് സർക്കാർ ചർച്ച നടത്തും

Web Desk

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഡിസംബർ 2 ന് സർക്കാർ ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും ചർച്ചയിൽ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളില്‍ വച്ചാണ് ചർച്ച. വിദ്യാർത്ഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

അധിക ഭാരം അടിച്ചേൽപിക്കാതെയുള്ള വർധനയാണ് സർക്കാർ ലക്ഷ്യം. ബസ് ചാർജ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന. എങ്കിലും കടുംപിടിത്തം ഉണ്ടാകില്ലെന്നാണ് സൂചന.

error: Content is protected !!