ബാസ്‌ക്കറ്റ് ബോൾ താരം ലിതാരയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബീഹാർ മുഖ്യമന്ത്രി

Web Desk

ബാസ്‌ക്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തും. ഇതുസംബന്ധിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. ലിതാരയുടെ കോച്ച് രവി സിംഗിനെതിരായ ആരോപണം ഉൾപ്പെടെ പരിശോധിക്കും. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകി. രവി സിംഗ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നു. പട്ന രാജീവ്നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര . പട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

error: Content is protected !!