
Web Desk
ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വെർച്വൽ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പൊലീസ് സഹായം ഉണ്ടാവും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.