എൻഡിഎ അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ; കെ സുരേന്ദ്രൻ

Report: Web Desk

കോഴിക്കോട്: എൻഡിഎ അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു . ദേവസ്വം ബോർഡുകൾ സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതാണ് ക്ഷേത്രങ്ങൾ തകരാൻ കാരണമെന്നും ക്ഷേത്ര ഭരണം രാഷ്ട്രീയ മുക്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമലയുടെ പേരും പറഞ്ഞ് ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ 40 വർഷമായി ബിജെപിയും ജനസംഘവും മുന്നോട്ട് വെച്ച അജണ്ടയിലേക്ക് ഇടതുവലത് മുന്നണികളും വന്നത് സ്വാഗതാർഹമാണ്. ശബരിമല വിഷയത്തിൽ ഇരുമുന്നണികളും നിലപാട് മാറ്റിയത് വിശ്വാസികളുടെ പ്രതിഷേധം കണ്ടാണ്. ശബരിമല പ്രക്ഷോഭം നടക്കുന്ന സമയത്ത് രാഹുൽഗാന്ധി വിശ്വാസികൾക്കെതിരെ നിലപാടെടുത്തയാളാണ്. കോൺഗ്രസിന്‍റെ ഒരു നേതാവും ആചാരസംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല.

ഒരു കോൺഗ്രസ് നേതാവിന്‍റെ പേരിലും പെറ്റി കേസുപോലുമില്ല. ശബരിമല സമരകാലത്ത് ഏറ്റവും ക്രൂരമായി പെരുമാറിയ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഇപ്പോൾ മുതലകണ്ണീർ ഒഴുക്കുന്ന ഉമ്മൻചാണ്ടി വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ്. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തെങ്കിലുമായി കൊള്ളട്ടെ എന്ന നിലപാടായിരുന്ന ഉമ്മൻചാണ്ടി ഇപ്പോൾ വോട്ടിന് വേണ്ടി നിലപാട് മാറ്റുകയാണ്.

ഇന്ന് ശബരിമലയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നവർ പ്രക്ഷോഭകാലത്ത് മാളത്തിൽ ഒളിച്ചത് വിശ്വാസികൾ കണ്ടതാണ്. 55,000 സംഘപരിവാറുകാരുടെ പേരിലാണ് പിണറായി പോലീസ് കേസെടുത്തത്. ശബരിമല കാലത്ത് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറാവണം. എംവി ഗോവിന്ദനും വിജയരാഘവനും മലക്കം മറയുകയാണ്. വിശ്വാസികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമലയുടെ കാര്യത്തിൽ എടുത്ത നിലപാട് തെറ്റായെന്ന് സർക്കാർ പരസ്യമായി പറയണമെന്നും എൻഡിഎ അധികാരത്തിലെത്തിയാൽ ലൗജിഹാദിനെതിരെ യുപി മോഡൽ നിയമം കൊണ്ടുവരും.

ലൗജിഹാദിനെ കുറിച്ച് ഇരുമുന്നണികളും നയം വ്യക്തമാക്കണം. ക്രൈസ്തവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടും എൽഡിഫും യുഡിഎഫും മൗനം പാലിക്കുന്നതെന്താണെന്ന് വ്യക്തമാക്കണം. ലൗജിഹാദിനെതിരെ ബിജെപി മാത്രമല്ല ക്രൈസ്തവസഭകളും അഭിപ്രായം വ്യക്തമാക്കിയിട്ടും ഇടതു-വലതു മുന്നണികൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങളിൽ പോലും കേരളത്തിൽ വേർതിരിവ് ഉണ്ട്. മുസ്ലിം സമുദായത്തിന് അനർഹമായ അവകാശങ്ങൾ ലഭിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായ ആനുകൂല്ല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്രിസ്ത്യൻ സഭകൾ പ്രധാനമന്ത്രിയോട് ബോധിപ്പിച്ചിട്ടും കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ നിലപാട് വ്യക്തമാക്കാത്തതെന്താണെന്ന് സുരേന്ദ്രൻ പറഞ്ഞു .

error: Content is protected !!