
Report: Web Desk
കാസര്‍കോട്:കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയിൽ വോട്ടെണ്ണൽ ദിനത്തിൽ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വനിതകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മർദിച്ചതിനാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവർത്തകർ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഇന്നലെ വൈറലായിരുന്നു .
വോട്ട് മറിച്ചു എന്ന് ആരോപിച്ച് ലീഗ് അനുഭാവിയുടെ വീട് ലീഗ് പ്രവർത്തകർ തന്നെ ആക്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മുതിർന്ന ലീഗ് പ്രവർത്തകനെ ആക്രമിച്ചതിൽ ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചെത്തിയപ്പോൾ ഉണ്ടായ വാക്കേറ്റമാണെന്നാണ് മുസ്‌ലിം ലീഗിൻ്റെ പ്രതികരണം.