ബാലുശേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ധർമജൻ ബോൾഗാട്ടി.

Web Desk

ബാലുശേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ധർമജൻ ബോൾഗാട്ടി. കൺവെൻഷനും ബഹുജന റാലിയുമായിരുന്നു ആദ്യ ദിവസത്തെ പ്രധാന പരിപാടികൾ. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കും.
ഐക്യ ജനാധിപത്യ മുന്നണിയുടെ ശബ്‌ദം ഉയർന്ന് കേൾക്കാനുള്ള സാധ്യത കൂടുതലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി പറഞ്ഞു. ആത്മവിശ്വാസം വർധിച്ചു. കോൺഗ്രസ് – മുസ്ലീം ലീഗ് പ്രവർത്തകരെല്ലാം ഉണർന്ന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലുശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ധർമജൻ. നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന് ജീപ്പിലാണ് ധർമജൻ മണ്ഡലത്തിലേക്ക് എത്തിയത്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ധർമജനൊപ്പമുണ്ടായിരുന്നു. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. “ആത്മവിശ്വാസം തുടക്കം മുതലുള്ളതിനാലാണ് ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. അടുത്തകാലത്തായി ഏറ്റവുമധികം ചിന്തിച്ചെടുത്ത തീരുമാനത്തിലൊന്നാണിതെന്നും രമേശ് പിഷാരടി പറഞ്ഞു.
കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ബാലുശേരി മണ്ഡലത്തിലെ ധർമജൻ്റെ ആദ്യ ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്. കൺവെൻഷനിൽ പ്രമുഖ നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുത്തു.
സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ബാലുശേരി മണ്ഡലത്തിൽ ധർമജൻ സജീവമായിരുന്നു.
ജനുവരിയിൽ തന്നെ ധർമജൻ ബാലുശേരിയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കൊപ്പം നിരവധി
പരിപാടികളിൽ പങ്കെടുത്തിരുന്നു.

error: Content is protected !!