കൊവിഡ് വാക്‌സിന്‍; ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും

Web Desk

രാജ്യത്ത് 45 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്നുമുതൽ കൊവിഡ് വാക്സിൻ ലഭിക്കും. കൊവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് നടത്തിയത്. 45 വയസും അതിന് മുകളിലുള്ളവർക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാവുക. വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യവേയാണ് വാക്സിനേഷന്‍റെ പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ കടക്കാൻ പോകുന്നത്.

രാജ്യത്ത് ജനുവരിയിലായിരുന്നു കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. നിലവില്‍ 60 വയസ്സിനു മുകളിലുള്ള പൗരന്‍മാര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസിനു മുകളിലുള്ളവര്‍ക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിന് അനുമതിയുണ്ടായിരുന്നത്. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്‍റെയും വിദഗ്ധരുടെയും ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകൾ കൊവിഡ് വാക്സിന്‍റെ ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞു. രണ്ട് ഡോസും സ്വീകരിച്ചവരുടെ എണ്ണം 80 ലക്ഷം കഴിഞ്ഞെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ച വരെയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞിവസം നിർദേശിച്ചിരുന്നു. 28 ദിവസമായിരുന്നു നിലവിൽ കൊവിഷീൽഡ് വാക്സിന്‍റെ ഇടവേളയായി നിശ്ചയിച്ചിരുന്നത്, മികച്ച ഫലത്തിനായി ഇത് എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.
കൊവിഷീൽഡ് വാക്സിൻ ഇടവേളകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് പുതിയ നിർദേശം ബാധകമാവുക. ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന് ഇത് ബാധകമല്ല.

error: Content is protected !!