‘ദേശവിരുദ്ധനെ സിനിമയിലെടുത്തു’; സമൂഹമാധ്യമങ്ങളിൽ കെജിഎഫ് 2വിനെതിരെ ബഹിഷ്കരണ ക്യാമ്പയിൻ

സൂപ്പർ ഹിറ്റ് കന്നഡ ചിത്രമായ കെജിഎഫിൻ്റെ രണ്ടാം ഭാഗത്തിനെതിരെ ബഹിഷ്കരണ ക്യാമ്പയിൻ. ചിത്രത്തിലേക്ക് തെന്നിന്ത്യൻ താരം പ്രകാശ് രാജിനെ ക്ഷണിച്ചു കൊണ്ട് സംവിധായകൻ പ്രശാന്ത് നീൽ പങ്കുവച്ച ലൊക്കേഷൻ ചിത്രങ്ങളുടെ കമൻ്റ് ബോക്സിലാണ് ബഹിഷ്കരണ ക്യാമ്പയിൻ നടക്കുന്നത്.

പ്രകാശ് രാജിനെ എന്തിന് ചിത്രത്തിലേക്ക് ക്ഷണിച്ചു എന്നാണ് ക്യാമ്പയിൻ നടത്തുന്നവരുടെ ചോദ്യം. പ്രകാശ് രാജ് ബുദ്ധിജീവിയാണെന്നും അദ്ദേഹം ഉണ്ടെങ്കിൽ സിനിമ കാണില്ലെന്നും ഇവർ കമൻ്റ് ചെയ്യുന്നു. ദേശവിരുദ്ധനായ പ്രകാശ് രാജിനെ കമൻ്റ് ചെയ്ത താങ്കൾ ഹിന്ദു ആണോ?, ചിത്രമല്ല, ഹിന്ദുത്വമാണ് വലുത്, വഞ്ചകനെയാണ് നിങ്ങൾ കാസ്റ്റ് ചെയ്തിരിക്കുന്നത്, കർണാടകയിൽ നൂറുകണക്കിന് നടന്മാർ ഉണ്ടായിരിക്കെ മതത്തിനെതിരെ സംസാരിക്കുന്ന ഒരാളെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്, ദേശവിരുദ്ധനും ഹിന്ദു വിരുദ്ധനുമായ ഒരാളാണ് പ്രകാശ് രാജ്. ഇങ്ങനെ പോകുന്നു കമൻ്റുകൾ.

യാഷിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം കർണാടകയിൽ മാത്രമല്ല, രാജ്യമെമ്പാടും മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. 250 കോടി രൂപയാണ് കെജിഎഫ് ബോക്സോഫീസിൽ നിന്ന് വാരിയത്. കന്നഡ ഇൻഡസ്ട്രിയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയും കെജിഎഫ് തന്നെ.

error: Content is protected !!