അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുംബൈ, കൊൽക്കത്ത ടീമുകൾക്ക് തിരിച്ചടി

അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് തിരിച്ചടി. അബുദാബിയിലെ കൊവിഡ് മാനദണ്ഡം അനുസരിച്ച് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാണ്. മറ്റ് 6 ടീമുകളും തങ്ങുന്ന ദുബായിൽ 7 ദിവസമാണ് ക്വാറൻ്റീൻ വേണ്ടത്. അതുകൊണ്ട് തന്നെ മറ്റ് ക്ലബുകൾ ക്വാറൻ്റീൻ കാലാവധി അവസാനിച്ച് പരിശീലനത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ്. പക്ഷേ, മുംബൈ, കൊൽക്കത്ത ടീമുകൾ ഇനിയും ഒരു ആഴ്ച കൂടി കാത്തിരിക്കണം.

കൊൽക്കത്ത, രാജസ്ഥാൻ, പഞ്ചാബ് ടീമുകളാണ് ആദ്യം യുഎഇയിൽ എത്തിയത്. ഈ മാസം 20നെത്തിയ ഇവർക്ക് പിന്നാലെ തൊട്ടടുത്ത ദിവ്സം മുംബൈ, ചെന്നൈ, ബാംഗ്ലൂർ ടീമുകളെത്തി. 23നാണ് ഡെൽഹി, ഹൈദരാബാദ് ടീമുകൾ എത്തിയത്.

അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ലീഗ് ഷെഡ്യൂൾ വൈകിപ്പിക്കുന്നുണ്ട്. അബുദാബിയിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവിടെ മത്സരങ്ങൾ നടത്തുക ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ അബുദാബിയിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ എണ്ണം കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

ഓൺലൈൻ ഫാൻ്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനാണ് ഇത്തവണ ഐപിഎലിൻ്റെ മുഖ സ്പോൺസർ. 222 കോടി രൂപക്കാണ് ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനീസ് മൊബൈൽ കമ്പനിയായ വിവോ പിന്മാറിയതിനെ തുടർന്നാണ് ഡ്രീം ഇലവൻ ആ സ്ഥാനത്തെത്തിയത്.

error: Content is protected !!