
Local News
മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതി മൂന്നര വയസ്സുകാരി നീന്തി ഉദ്ഘാടനം ചെയ്തത് ഏവർക്കും കൗതുകമായി.വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയാണ് “നീന്തി വാ മക്കളേ” .പുഴ നീന്തിക്കടന്ന് വാർത്തകളിലൂടെ ശ്രദ്ധേയയായ മൂന്നര വയസുകാരി റെന ഫാത്തിമയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. ചെറുപ്പത്തിലെ നീന്തൽ പഠിച്ചെടുക്കുന്നതിന് പ്രചോദനം എന്ന നിലയിലാണ് മുക്കം നഗരസഭ റന ഫാത്തിമയെ നീന്തി വാ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത്.മാധ്യമപ്രവർത്തകനായ റഫീക്ക് തോട്ടുമുക്കത്തിന്റെ മകളാണ് റന ഫാത്തിമ.

പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർ സ്വിമ്മിംഗ് പൂളിൽ നടന്നു. 216 വിദ്യാർഥികൾക്ക് ട്രെയൽസ് വിജയിച്ച് സാക്ഷ്യപത്രം നേടാനായി. പരിപാടിയുടെ രണ്ടാം ഘട്ടം ആയി നീന്തലറിയാത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിനായി ക്ലബ്ബുകളുടെയും സംഘടനകളുടെയും സിമ്മിംഗ് പൂളുകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തും. സാക്ഷ്യപത്രം നേടിയവർക്ക് 5 മാർക്ക് പ്ലസ് ടു പ്രവേശനത്തിന് ഗ്രേസ് മാർക്കായി ലഭിക്കും.
ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ ഡോ.രാജഗോപാൽ മുഖ്യാതിഥിയായി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിൽ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം കെ ഹരീഷ് പദ്ധതി അവതരണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ് ഷാജഹാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. നീലേശ്വരം ഹൈസ്കൂളിന് വേണ്ടി ടോമി ചെറിയാൻ ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി