‘ഉമ്മാ പോകല്ലേ’: നാടിന്റെ നൊമ്പരമായി കുഞ്ഞു ഹൃദയം; താമരശ്ശേരിയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച ഷിബിലയുടെ അവസാനയാത്ര ഏവരുടെയും ഉള്ളു പിളർത്തി , എത്ര ഭയാനകം, ആ രാത്രി!

താമരശ്ശേരി ∙ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട് ഷിബിലയുടെ (23) ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകൾ. കഴുത്തിന്റെ വലതു ഭാഗത്തായി ഏറ്റ കുത്താണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഷിബില തനിക്കൊപ്പം വീട്ടിലേക്കു തിരിച്ചു വരാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണു കൊലപാതകം നടത്തിയതെന്നാണു ഭർത്താവ് യാസിർ പൊലീസിനു നൽകിയ മൊഴി.

.
തടയാൻ ശ്രമിച്ചതു കൊണ്ടാണ് മാതാപിതാക്കളെ ആക്രമിക്കേണ്ടി വന്നതെന്നും മൊഴി നൽകി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഷിബിലയുടെ വീട്ടിൽ ഇന്നലെ ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് 1.45ന് ബന്ധുക്കൾക്ക് കൈമാറി. ഇർഷാദു സിബിയാൻ സെക്കൻഡറി മദ്രസയിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കക്കാട് പള്ളിയിൽ കബറടക്കം നടത്തി.

എന്നാൽ നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് കുഞ്ഞു ഹൃദയം , ഇർഷാദു സിബിയാൻ സെക്കൻഡറി മദ്രസയുടെ പടിയിറങ്ങി ഷിബില വിട പറഞ്ഞു. കരഞ്ഞു തളർന്ന ഷിബിലയുടെ മകൾ കുഞ്ഞ് ഇഷ്‌വയുടെ ശബ്ദം മദ്രസ മുറ്റത്ത് ബാക്കിയായി ‘‘ഉമ്മാ പോകല്ലേ’’. കുഞ്ഞിക്കൈ കൊണ്ട് കണ്ണീരു തുടച്ച് ഉമ്മയെ നോക്കി വിതുമ്പിക്കൊണ്ടിരുന്ന ഇഷ്‌വ കണ്ടുനിന്നവരുടെ എല്ലാം നെഞ്ചിൽ വിങ്ങലായി മാറി.

ഉപ്പയുടെ കുത്തേറ്റ് ഉമ്മ പിടഞ്ഞു മരിക്കുന്നതു കണ്ടു എന്നു മാത്രമല്ല, ഉപ്പാപ്പയും ഉമ്മാമ്മയും െമഡിക്കൽ കോളജിൽ ചികിത്സയിലുമാണ്. രാത്രി മുഴുവൻ പേടിച്ചും വിറച്ചും ഒറ്റപ്പെട്ടും കഴിഞ്ഞ ഇഷ്‌വയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഷിബിലയുടെ സഹോദരി സനയും തളർന്നിരുന്നു. യാസിർ ഷിബിലയെ ആക്രമിച്ചത് മകൾ മൂന്നുവയസ്സുകാരി ഇഷ്​വയുടെ മുന്നിലിട്ടാണ്. ചോരയും ബഹളവും കണ്ട് ഭയന്നു വിറച്ച കുഞ്ഞ് അപ്പോൾ മുതൽ നിർത്താതെ കരയുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.

ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാകുകയും ചെയ്തു. ഉമ്മയുടെ മാതാപിതാക്കൾ ആശുപത്രി വിട്ടിട്ടുമില്ല. 3 വയസ്സുകാരി കുഞ്ഞിനെയും സനെയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നെഞ്ച് വിങ്ങിക്കൊണ്ടാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ മടങ്ങിയത്.

ഭയാനകം, ആ രാത്രി!‘‘ വൈകിട്ട് 7.15നും 7.30നും ഇടയിലെ 15 മിനിറ്റ്. അതിനുള്ളിൽ എല്ലാം കഴിഞ്ഞു’’–
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് യാസിർ വീട്ടിലെത്തിയത്. ഈ സമയത്ത് ഷിബില വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഷിബിലയെ കാണാൻ വൈകിട്ട് എത്താമെന്നും നല്ല രീതിയിൽ സംസാരിച്ചു പിരിയാം എന്നും പറഞ്ഞാണ് യാസിർ മടങ്ങിയത്. എന്നാൽ, രാത്രി എത്തിയ യാസിർ ഷിബിലയോട് കൂടെ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു ഷിബിലയും പിതാവും നിരസിച്ചു. തുടർന്നു ഷിബിലയുടെ കൈപിടിച്ചു വലിച്ചു പുറത്തേക്കിട്ട യാസിർ ദേഹത്തു കയറി ഇരുന്ന് കുത്തുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് മാതാപിതാക്കൾക്കു പരുക്കേറ്റത്.

ഷിബിലയെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും നിറകണ്ണുകളോടെയാണ് മെഡിക്കൽ കോളജ് കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡ് പരിസരത്തു നിന്ന് അവസാനമായി ഒരു നോക്കു കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് ഇരുവരെയും കാണിച്ചത്. യാസിറിന്റെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അബ്ദുറഹിമാനെ സ്ട്രച്ചറിലും ഹസീനയെ ചക്രക്കസേരയിലും ഇരുത്തിയാണ് പേ വാർഡിനു സമീപത്തേക്ക് കൊണ്ടുവന്നത്. ഉമ്മ ആംബുലൻസിൽ കയറിയും പിതാവ് ആംബുലൻസിനു പുറത്തുനിന്നും അവസാനമായി കണ്ടു. അബ്ദുറഹിമാന് ഇടതു ചെവിക്കു മുകളിലായാണ് കുത്തേറ്റത്. ഹസീസയ്ക്കു വലതു ഭാഗത്ത് വാരിയെല്ലിനു മുകളിലുമാണ് പരുക്ക്.

error: Content is protected !!