
newsdesk
യാത്രക്കാരും ഡ്രൈവർമാരും തമ്മില്‍ പലപ്പോഴും തർക്കങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് ഓട്ടോക്കൂലി. പലയിടത്തും മീറ്റർ ഇടാതെ ഓടുന്നതും, മീറ്റർ ഇട്ടാല്‍ തന്നെ കൂടുതല്‍ കൂലി ചോദിക്കുന്നതും, കൂലി കൂടുതലാണെന്ന് യാത്രക്കാർ വാദിക്കുന്നതുമെല്ലാം തർക്കത്തിനിടയാക്കാറുണ്ട്.
എന്നാല്‍, ന്യായമായ കൂലി മാത്രം ഈടാക്കുന്നവരും കൃത്യമായി മീറ്റർ പ്രകാരം മാത്രം ചാർജ് ചെയ്യുന്നവരുമായ ഡ്രൈവർമാർ ഒരുപാടുണ്ട്. കൃത്യമായ ഓട്ടോക്കൂലി അറിഞ്ഞുവെക്കുന്നത് ഒരുപരിധിവരെ തർക്കങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.
സാധാരണഗതിയില്‍ മൂന്ന് യാത്രക്കാർക്ക് വരെയാണ് ഓട്ടോയില്‍ വാടകക്ക് യാത്ര ചെയ്യാൻ സാധിക്കുക. 30 രൂപയാണ് മിനിമം ഓട്ടോക്കൂലി. ഈ മിനിമം കൂലിയില്‍ ഒന്നര കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാം. ഒന്നര കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാണ് അധികം നല്‍കേണ്ടത്.
യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ യാത്ര അവസാനിപ്പിക്കുകയാണെങ്കില്‍ മീറ്ററില്‍ കാണുന്ന കൂലി മാത്രം നല്‍കിയാല്‍ മതി. എന്നാല്‍, ഒരു വശത്തേക്ക് മാത്രമാണ് യാത്രയെങ്കില്‍ മീറ്റർ കൂലിയോടൊപ്പം, മീറ്റർ കൂലിയില്‍ നിന്ന് മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം കൂടി അധികമായി നല്‍കണം. എന്നാല്‍, തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് എന്നീ കോർപറേഷൻ പ്രദേശങ്ങളിലും കണ്ണൂർ, പാലക്കാട്, കോട്ടയം ടൗണുകളിലും ഒരു വശത്തേക്കുള്ള യാത്രക്ക് മീറ്റർ ചാർജ് മാത്രം നല്‍കിയാല്‍ മതിയാകും.
രാത്രിയാണ് യാത്രയെങ്കില്‍ ചാർജ് കൂടും. കേരളത്തിലെവിടെയും രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ മീറ്റർ കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം.
ഓട്ടോയുടെ വെയിറ്റിങ് ചാർജും യാത്രക്കാർ അറിഞ്ഞുവെക്കേണ്ടതുണ്ട്. ഓരോ 15 മിനിറ്റിനും പത്തു രൂപയാണ് നിയമപരമായ വെയിറ്റിങ് ചാർജ്. GO(P)No.14/2022/TRANS എന്ന സർക്കാർ ഉത്തരവിലൂടെയാണ് നിലവിലെ ഓട്ടോക്കൂലി നിശ്ചയിച്ചിട്ടുള്ളത്.