
News Desk
വിഴിഞ്ഞത്തെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്. വിശദമായ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അർച്ചനയുടെ ബന്ധുക്കളുടെ പരാതിയിലെ ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അതേസമയം, അർച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
ഭർത്തുഗൃഹത്തിൽ മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ഉണ്ടെന്നും അർച്ചനയുടെ കുടുംബം ആരോപിച്ചു .സുരേഷും അർച്ചനയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണം.