ഉരുൾപൊട്ടൽ നാശംവിതച്ച വിലങ്ങാട് ശക്തമായ മഴ, നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് അതിശക്തമായ മഴ. നിരവധിപേരെ മാറ്റിത്താമസിപ്പിച്ചു. ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്‌ടമാവുകയും 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ‌്തിരുന്നു.

ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അദ്ധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വിലങ്ങാട് മഴ ആരംഭിച്ചത്. പേമാരിയിൽ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.

error: Content is protected !!