
ഉത്ര വധക്കേസിൽ കുറ്റമേറ്റ് ഭർത്താവ് സൂരജ്. മാധ്യമങ്ങൾക്ക് മുന്നിൽ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഞാൻ ചെയ്തിട്ടില്ല അച്ഛാ എന്ന് ഉറക്കെ കരഞ്ഞ അതേ സൂരജ് ഇപ്പോൾ കൊലപാതകത്തിന് പിന്നിൽ താനാണെന്ന് സമ്മതിക്കുന്നു. അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിക്കുന്നത്. ആരോപണം നിങ്ങളുടെ കുടുംബത്തിന് നേരെയാണ് നീളുന്നത് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ താനാണ് കുറ്റം ചെയ്തെന്ന് സമ്മതിക്കുകയായിരുന്നു. കാരണം വ്യക്തമല്ല.കൊല്ലുക എന്ന ലക്ഷ്യത്തോടെയാണോ പാമ്പിനെ വാങ്ങിയത് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് പറഞ്ഞു. അതെ. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതിൽ പങ്കുണ്ടോ എന്ന ചോദ്യത്തിനെല്ലാം ഇല്ല എന്ന് മാത്രമായിരുന്നു മറുപടി. കേസിൽ കൂട്ടുപ്രതിയായ സുരേഷും കരഞ്ഞുകൊണ്ട് തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ”ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുതെന്നും. ഒരു കൊച്ചിനും ഇത് പോലെ ഉണ്ടാവരുതെന്നും ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു”, എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് പറയുന്നു.
രണ്ട് തവണയാണ് ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ വാങ്ങിയത്. മാർച്ച് 2-നും മാർച്ച് 26-നും ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാൻ സൂരജ് ശ്രമിച്ചു. മാർച്ച് 26-ന് രാത്രി ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ചപ്പോൾ ഉത്ര മരിക്കുകയായിരുന്നു. എത്ര കാലം ഇതിനായി പദ്ധതിയിട്ടു എന്ന് സൂരജിനോട് ചോദിച്ചപ്പോൾ സൂരജ് മറുപടിയില്ലാതെ പൊട്ടിക്കരയുകയായിരുന്നു. ഇത്തരത്തിൽ കരഞ്ഞുകൊണ്ട് സൂരജ് നാടകം കളിക്കുകയാണെന്നാണ് ഉത്രയുടെ സഹോദരൻ പറയുന്നത്. സൂരജിന്‍റെ അമ്മയും സഹോദരിയും കുടുങ്ങുമെന്നായപ്പോൾ അവരെ രക്ഷിക്കാനായി സൂരജ് നാടകം കളിക്കുകയാണ്. അവർ പുറത്തുണ്ടെങ്കിൽ സൂരജിനെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരുമെന്ന് സൂരജിന് അറിയാമെന്നും സഹോദരൻ ആരോപിക്കുന്നു. കേസിൽ സൂരജിന്‍റെ അച്ഛൻ ഇപ്പോൾ റിമാൻഡിലാണ്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് സൂരജ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തുന്നത്. ഇത് കേസിൽ നിർണായകമാവുകയും ചെയ്യും.