
newsdesk
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച രാത്രി അക്രമം നടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്. കാൽമുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയിൽ ബഹളംവെച്ച് അക്രമാസക്തനാവുകയായിരുന്നു.
ചികിത്സനൽകുന്നതിനിടെ മുറിവിൽ ബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ മുഖത്ത് മർദിച്ചു. തുടർന്നും യുവാവ് അക്രമാസക്തനായതോടെ ജീവനക്കാർ പോലീസിലറിയിച്ചു. ആശുപത്രിയിലെത്തി യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച രണ്ട് പോലീസുദ്യോഗസ്ഥർക്ക് ചവിട്ടേൽക്കുകയും ചെയ്‌തു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിക്കുകയും അക്രമം നടത്തിയതിന് കേസെടുക്കുകയുമായിരുന്നു.
മുറിവിന് ചികിത്സനൽകുന്നതിനിടെയായിരുന്നു ബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ശിവനെ യുവാവ് മർദിച്ചത്. സി.പി.ഒ.മാരായ അഷ്റഫ്, ഹനീഷ് എന്നിവർക്കും മർദനമേറ്റു.