26000 രൂപയും, അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമസ്ഥന് തിരികെ നൽകി താമരശ്ശേരി സ്വദേശി

WebDesk

കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26000 രൂപയും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചുനൽകി സത്യസന്ധതയ്ക്ക് മാതൃകയായി താമരശ്ശേരി സ്വദേശി.
ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താമരശ്ശേരി തച്ചംപൊയിൽ വീറുമ്പൻ ചാലിൽ അബ്ദുൽ നാസറിന് ചുരം വ്യൂ പോയിന്റിന് അടുത്ത് വെച്ച് റോഡരികിൽ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. നാസർ താമരശ്ശേരിയിൽ എത്തി ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് ബാഗിൽ ഉണ്ടായിരുന്ന ഐസിഐസിഐ ബാങ്കിന്റെ എടിഎം കാർഡുമായി ഇന്നു രാവിലെ താമരശ്ശേരി പൊലീസ് ബാങ്കിൽ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ശേഖരിച്ചു. പൊലീസ് ബന്ധപ്പെട്ടതനുസരിച്ച് ബാഗിന്റെ ഉടമസ്ഥ ബീഹാർ ഗുലാബാദ് പുർന്യ സ്വദേശിനി അഞ്ചു ദുഗാർ, ഭർത്താവ് ഷാൻറു ദുഗാർ എന്നിവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി അബ്ദുൽ നാസറിന്റെ കൈയിൽ നിന്നും ബാഗ് ഏറ്റുവാങ്ങി.
ബാഗിൽ 26000 രൂപയും, നാലു മൂന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും, ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും, വെള്ളി ആഭരണവുമാണ് ഉണ്ടായിരുന്നത്. ബാഗ് ഏറ്റുവാങ്ങിയ അഞ്ചു അബദുൽ നാസറിനും, താമരശ്ശേരി പൊലീസിനും, മലയാളി സമൂഹത്തിനും നന്ദി പറഞ്ഞു.

error: Content is protected !!