
newsdesk
താമരശ്ശേരി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപം ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്. കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ‘ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ അതേ ദിശയിൽ പോകുന്ന ലോറിക്ക് അടിയിലേക്കാണ് വീഴുകയായിരുന്നു.
അതേസമയം വെഴുപ്പൂരിൽ അപകടം പതിവാകുന്നു. വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപത്തായാണ് വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞത്.
അഞ്ച് വർഷത്തിനിടെ ആറിലധികം പേർക്ക് ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായതായാണ് പ്രദേശവാസികൾ പറയുന്നത്. താമരശ്ശേരി ചുങ്കം കഴിഞ്ഞ് കൂടത്തായി റോഡിൽ 250 മീറ്റർ പിന്നിട്ടാലാണ് ഈ അപകടമേഖല. പഴശിരാജ സ്കൂളിന് സമീപത്തെ ഇക്കം മുതൽ വെഴുപ്പൂർ എഎൽപി സ്കൂളിന് സമീപത്തെ വളവ് വരെയുള്ള നൂറു മീറ്ററിനിടയിലാണ് പതിവായി അപകടമുണ്ടാകുന്നത്. പഴശിരാജ സ്കൂളിന് സമീപത്തെ ഇറക്കമിറങ്ങി അമിത വേഗത്തിലെത്തുന്ന വാഹനങ്ങളും വെഴുപ്പൂർ എഎൽപിസ്കൂളിന് സമീപത്തെ വളവ് തിരിഞ്ഞു അമിത വേഗതയിൽ വരുന്ന വാഹനങ്ങളുമാണ് അപകടത്തിൽ പെടുന്നത്.
നിയന്ത്രണാതീത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും പലപ്പോഴും ഇവിടെ അപകടത്തിന് കാരണമാകുന്നുണ്ട്. പല തവണ അമിത വേഗതയിൽ വന്ന വാഹനങ്ങൾ റോഡരുകിലെ ഇലക്ട്രിക് പോസ്റ്റുകളും കലുങ്കും ട്രാൻസ്ഫോർമറും ഇടിച്ച് തകർത്തിട്ടുണ്ട്. ടിപ്പർ ലോറികളുടെ മരണപാച്ചിലും കാൽനട യാത്രക്കാർക്ക് ഈ റോഡിൽ ദുരിതമാണുണ്ടാക്കുന്നത്. റോഡരികിലൂടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാർ നീങ്ങുന്നത്.
അടുത്തടുത്തായി രണ്ട് സ്കൂളുകൾ ഉണ്ടായിട്ടും വാഹനങ്ങളുടെ അമിത വേഗത തടയാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും സ്ഥലത്തെത്തുന്ന അധികൃതർ നടപടിയെടുക്കുമെന്ന് പറയുകയല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.