‘കോപ്പിയടി പ്രശ്നം, കൊലപാതകികൾക്ക് പരീക്ഷയെഴുതാം; നാളെ അവർ സഹപാഠികളെ വെടിവയ്ക്കില്ലെന്ന് എന്തുറപ്പ് ?’ താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

താമരശ്ശേരി∙ കോപ്പി അടിച്ചാൽ പോലും എസ്എസ്എൽസി പരീക്ഷയിൽനിന്ന് വിദ്യാർഥികളെ മാറ്റി നിർത്തുമ്പോൾ കൊലപാതകികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്ന് കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. പ്രതികളായ 5 വിദ്യാർഥികൾക്ക് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതാൻ അനുമതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘കൊലപാതകികളായവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് അക്രമം ചെയ്യാൻ കുട്ടികളെ വീണ്ടും പ്രേരിപ്പിക്കും. ഈ വർഷം അവരെ പരീക്ഷയിൽനിന്ന് മാറ്റി നിർത്തി അടുത്ത വർഷം എഴുതിച്ചോട്ടെ. എന്നാൽ പരീക്ഷ എഴുതാൻ അനുവദിക്കുന്നത്, എന്തുചെയ്താലും കുഴപ്പമില്ല എന്ന തോന്നലുണ്ടാക്കും. നാളെ അവർ കോളജുകളിൽ എത്തും. അപ്പോൾ തോക്കു കൊണ്ടുവന്ന് സഹപാഠികളെ വെടിവയ്ക്കില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. ഈ സമയത്ത് തടഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്കെങ്കിലും പാഠമാകുമായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും ഞാൻ തളരുകയാണ്. പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. കുറ്റം ചെയ്തവർക്ക് ശിക്ഷ നൽകണം. തൂക്കിക്കൊല്ലണം എന്നൊന്നും പറയുന്നില്ല. അർഹമായ ശിക്ഷ നൽകി അവരെ മാറ്റി നിർത്തണം. കൂട്ടമായി മർദിച്ചാൽ കേസില്ലെന്നു വരെ അവർ പറയുന്നു. പ്രതികളിലൊരാളുടെ പിതാവിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. നീതിപീഠത്തിലും സർക്കാരിലും വിശ്വാസമുണ്ട്. പ്രതികൾക്ക് വളരെ സ്വാധീനമുണ്ട്. സംഭവത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ട്’’– ഇഖ്ബാൽ പറഞ്ഞു.

താമരശ്ശേരി സ്കൂളിലാണ് പ്രതികളായ 5 പേരെ പരീക്ഷ എഴുതിക്കാൻ നീക്കം നടത്തിയത്. ഇവരെ താമരശ്ശേരിയിലേക്ക് കൊണ്ടുവന്നാൽ തടയുമെന്ന് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്ന് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കുകയായിരുന്നു.

error: Content is protected !!