
Web Desk
വിഴിഞ്ഞം സംഘർഷത്തിൽ, സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി.അബ്ദുറഹിമാന് എതിരായ പരാമർശം ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടെന്നും എഫ്ഐആറിൽ പറയുന്നു.
വി.അബ്ദുറഹിമാനെതിരായ പരാമർശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. ഐഎഎൻഎല്ലിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് കേസെടുക്കാൻ നിർദേശിച്ചത്.
മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്.
സമരക്കാർ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ആരോപിച്ചിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച ഫാ.തിയോഡേഷ്യസ്, ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി അബ്ദുറഹിമാനെന്നു ആരാേപിച്ചിരുന്നു. ‘‘അബ്ദുറഹിമാൻ മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണു വിചാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽത്തന്നെ ഒരു തീവ്രവാദിയുണ്ട്. അദ്ദേഹം സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. വിഴിഞ്ഞത്ത് അഴിഞ്ഞാടിയത് മന്ത്രിയും അദ്ദേഹത്തിന്റെ സിപിഎം ഗുണ്ടകളുമാണ്. ദേശീയ പതാക നേരാംവണ്ണം ഉയർത്താൻ അറിയാത്തവരാണ് രാജ്യദ്രോഹിയെന്നു വിളിക്കുന്നത്. അബ്ദുറഹിമാനെ കേരള ഗവർണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം’’– എന്നാണ് ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്.