റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിന് ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

WebDesk

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിന് ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. കാലിൻ്റെ ഉപ്പൂറ്റിക്ക് പരുക്കേറ്റ പാടിദാറിന് വരുന്ന മൂന്നാഴ്ച ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് എ എസ് പി എൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ വച്ചാണ് താരത്തിനു പരുക്കേറ്റതെന്നാണ് വിവരം. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎലിൻ്റെ ആദ്യ പകുതി നഷ്ടമായേക്കും.
കഴിഞ്ഞ സീസണിൽ പരുക്കേറ്റ ലുവ്നിത് സിസോദിയക്ക് പകരക്കാരനായി എത്തിയ താരമായിരുന്നു രജത് പാടിദാർ. സീസൺ അവസാനിക്കുമ്പോൾ കോലിക്കും ഡുപ്ലെസിക്കും പിറകിൽ ആർസിബിയ്ക്കായി ഏറ്റവുമധികം റൺസ് നേടിയ താരമായി പാടിദാർ മാറി. എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ 49 പന്തിൽ സെഞ്ചുറി നേടിയ പാടിദാർ രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ ഫിഫ്റ്റി നേടി. എലിമിനേറ്ററിൽ വിജയിച്ചെങ്കിലും ക്വാളിഫയറിൽ വിജയിക്കാൻ ആർസിബിയ്ക്ക് സാധിച്ചില്ല.
അതേസമയം, ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇന്ത്യൻ മധ്യനിര ബാറ്റർ നിതീഷ് റാണയെയും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നരേനെയുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
യുഎഇ ടി20 ലീ​ഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിച്ചത് നരേനായിരുന്നു. എന്നാൽ, ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിതീഷ് റാണ ആവട്ടെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിയെ 12 തവണ നയിച്ചിട്ടുണ്ട്. ഇതിൽ 8 മത്സരങ്ങളിൽ വിജയിക്കാനായി.
വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.
വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

error: Content is protected !!