
newsdesk
പുല്‍പള്ളി: കടുവാ ഭീതി നിലവിലുള്ള പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 8,9,11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മാനന്തവാടി സബ് കലക്ടർ. പഞ്ചായത്തിലെ ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാര്‍ഡുകളിലാണു കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശമുണ്ട്. ആളുകള്‍ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് അപകടകരമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
കടുവയെ പിടികൂടാനുള്ള തീവ്ര ദൗത്യത്തിലാണു കര്‍മസേന. കടുവയെ പിടികൂടുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ വനം വകുപ്പും പൊലീസും സ്വീകരിച്ചുവരികയാണ്. ഇന്നലെ രാത്രിയിൽ കടുവയുടെ തൊട്ടടുത്ത് വനംവകുപ്പ് എത്തിയിരുന്നു. രാത്രിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. അതേസമയം ഒരാടിനെക്കൂടി കടുവ കൊല്ലുകയും ചെയ്തു. ഇതു മൂന്നാം ദിവസമാണ് തുടർച്ചയായി കടുവ ആടിനെ കൊല്ലുന്നത്.
വനംവകുപ്പ് രാത്രി മുഴുവൻ കാവലിരുന്നിട്ടും വീണ്ടും കടുവ വന്നതോടെ നാട്ടുകാർ രോഷാകുലരാണ്. മയക്കുവെടി വയ്ക്കാൻ ഉത്തരവുണ്ടായിട്ടും കൂട്ടിൽ കുടുക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. ഇന്നലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഇതേക്കുറിച്ചു വാക്കേറ്റമുണ്ടായി. ഇന്നും നാട്ടുകാർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.