ഹൃദയാഘാതത്തെ തുടർന്ന് മണിക്കൂറോളം മഴയത്ത് ബോധരഹിതനായി കിടന്ന സുരക്ഷ ജീവനക്കാരനെ രക്ഷിച്ച് പൊലീസ്

കൊല്ലം: ഹൃദയാഘാതത്തെ തുടർന്ന് മണിക്കൂറോളം മഴയത്ത് ബോധരഹിതനായി കിടന്ന സുരക്ഷ ജീവനക്കാരനെ രക്ഷിച്ച് പൊലീസ്. പള്ളിതോട്ടത്ത് മഴയത്ത് വീണു കിടന്ന മയ്യനാട് സ്വദേശി രാജശേഖരനാണ് പള്ളിത്തോട്ടം പൊലീസ് രക്ഷകരായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ രാജശേഖരൻ ഈ മാസം നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. തുടർന്ന് ശക്തമായ മഴയും തുടങ്ങി. ഈ സമയത്ത് രാത്രികാല നിരീക്ഷണത്തിന് എത്തിയ പൊലീസ് സംഘമാണ് രാജശേഖരൻ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.

സാധാരണ കസേരയിൽ ഇരിക്കുന്ന ആളെ കാണാതെ ആയതോടെ പരിശോധിച്ചു. തുടർന്നാണ് തൊപ്പി നിലത്തു കിടക്കുന്നും പടികൾക്ക് സമീപം രാജശേഖരൻ അവശ നിലയിൽ കിടക്കുന്നതും കണ്ടത്. ഈ മേഖലയിൽ രണ്ട് മണിക്ക് എത്തുന്ന നിരീക്ഷണ സംഘം നേരത്തെ എത്തിയത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിയുകയായിരുന്നു. പൊലീസുകാരായ രാജേഷ് കുമാറും ദീപക്കും ചേർന്ന് കൃത്രിമ ശ്വാസം നൽകിയെങ്കിലും അവസ്ഥ മോശമായതിനാൽ ഉടൻ കൺട്രോൾ റൂം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാജശേഖരന് മണിക്കൂറുകൾക്കു മുമ്പ് ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രാജശേഖരൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: